National
ന്യൂഡൽഹി: ഇറാനിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം തുടരുകയും അമേരിക്ക ആക്രമണം നടത്താൻ സാധ്യത വർധിക്കുകയും ചെയ്തതോടെ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ ഫോണിൽ വിളിച്ചു ഇറേനിയൻ വിദേശകാര്യമന്ത്രി സെയ്ദ് അബ്ബാസ് അരാഗാചി പിന്തുണ തേടി.
ഇറേനിയൻ വിദേശകാര്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചെന്നും നിലവിലെ സ്ഥിതിഗതികൾ അദ്ദേഹം ധരിപ്പിച്ചെന്നും എസ്. ജയശങ്കർ എക്സിലൂടെ അറിയിച്ചു.
ഇറാനിലുള്ള എല്ലാ ഇന്ത്യക്കാരും അടിയന്തരമായി രാജ്യം വിടണമെന്ന് നേരത്തേ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
National
ന്യൂഡൽഹി: എട്ടുപതിറ്റാണ്ടോളമായി കെട്ടുറപ്പോടെ തുടരുന്നതാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഈ വലിയ കൂട്ടുകെട്ട് സാന്പത്തിക സഹകരണത്തിന്റെ അടിസ്ഥാനത്തിൽ വിപുലപ്പെടുത്താനാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇന്ത്യയിലെത്തിയത്.
യുഎസുമായുള്ള ഉഭയകക്ഷി വ്യാപാരക്കരാർ ചർച്ചകളെ പുടിന്റെ സന്ദർശനം ബാധിക്കുമെന്ന വാദത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു. “ഇന്ത്യ വിവിധ രാജ്യങ്ങളുമായി എങ്ങനെ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നു എന്നതിനുമേൽ തങ്ങൾക്ക് വീറ്റോ പവർ ഉണ്ടെന്ന് മറ്റൊരു രാജ്യം ധരിക്കുന്നത് ന്യായമല്ല. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്”- ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മേളനത്തിൽ ജയശങ്കർ പറഞ്ഞു.
പുടിന്റെ ദ്വിദിന സന്ദർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ഉദിച്ചുയരുന്ന വലിയ രാജ്യമായ ഇന്ത്യക്ക് കഴിയുന്നത്ര ലോകരാജ്യങ്ങളുമായി സഹകരിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
International
ക്വാലാലംപുർ: ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ വിവിധ രാജ്യങ്ങളുടെ നേതാക്കളുമായി ചർച്ച നടത്തി.
യുഎസിന്റെ മാർക്കോ റൂബിയോയുമായി നടത്തിയ ചർച്ചയിൽ, ഉഭയകക്ഷി ബന്ധത്തോടൊപ്പം പ്രാദേശിക, ആഗോള വിഷയങ്ങളെക്കുറിച്ചും സംസാരിച്ചുവെന്ന് ജയ്ശങ്കർ എക്സിൽ കുറിച്ചു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കുമേൽ ഏർപ്പെടുത്തിയ കനത്ത നികുതിയെച്ചൊല്ലി ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടായ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചയെന്നതു ശ്രദ്ധേയമാണ്.
അഞ്ച് റൗണ്ട് ചർച്ചകൾ പൂർത്തിയായ ഉഭയകക്ഷി വ്യാപാരക്കരാറിന്റെ ആദ്യഘട്ടത്തെ സംബന്ധിച്ചും ചർച്ചയുണ്ടായി.
കൂടാതെ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, സിംഗപ്പൂർ വിദേശകാര്യമന്ത്രി വിവിയൻ ബാലകൃഷ്ണൻ, തായ് ലാൻഡ് വിദേശകാര്യമന്ത്രി സിഹാസക് ഫുവാങ് കെറ്റ്കിയോവ് എന്നിവരുമായും ജയ്ശങ്കർ ഞായറാഴ്ച വെവ്വേറെ കൂടിക്കാഴ്ച നടത്തിയിരുന്നു.